ഇരവിപേരൂർ: തലമുറകളുടെ സ്നേഹബന്ധങ്ങൾ പുതുക്കി ശങ്കരമംഗലം കുടുംബാംഗങ്ങൾ ഒത്തുചേർന്ന ‘2026 ശങ്കരമംഗലം കുടുംബയോഗം’ ഇരവിപേരൂരിൽ വർണ്ണാഭമായി നടന്നു. മെയ് 1-ാം തീയതി ഇരവിപേരൂരിലെ ശങ്കരമംഗലം ഓഡിറ്റോറിയത്തിൽ വെച്ചാണ് കുടുംബാംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചത്.
ദശാബ്ദങ്ങൾക്ക് ശേഷം കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടിയ കുടുംബസംഗമം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറി.
പരിപാടിയിൽ ക്നാനായ സഭ കല്ലിശ്ശേരി ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ ഗ്രിഗോറിയോസ് തിരുമേനി മുഖ്യാതിഥിയായി പങ്കെടുത്തു.
കുടുംബയോഗം രക്ഷാധികാരി തോമസ് ജേക്കബ് ശങ്കരമംഗലത്ത് തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കുടുംബയോഗം പ്രസിഡണ്ട് ജോർജ് കുരുവിള ഉജ്ജ്വലമായ പ്രസംഗം നടത്തി. ശങ്കരമംഗലം കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹവും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും , വരുംദിവസങ്ങളിൽ നടക്കാനിരിക്കുന്ന കുടുംബയോഗത്തിന്റെ വിവിധ പരിപാടികളിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കുചേരണമെന്നും, കുടുംബത്തിന്റെ ഐക്യവും വളർച്ചയും ലക്ഷ്യമാക്കി ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം തന്റെ സന്ദേശത്തിലൂടെ അറിയിച്ചു.
സെക്രട്ടറി കുരുവിള ജോൺ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്റ്റി തോമസ് ടി. ഉമ്മൻ വരവുചെലവ് കണക്കുകൾ യോഗത്തിൽ വിശദീകരിച്ചു. ജോയിന്റ് സെക്രട്ടറി പ്രകാശ് തോമസ് മാത്യു ചടങ്ങിൽ പങ്കെടുത്ത ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
രാവിലെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ദീപപ്രകാശനം നടത്തി, നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉൽഘാടനവും നിർവ്വഹിച്ചു. കുടുംബത്തിന്റെ വേരുകൾ തേടിയുള്ള ഓർമ്മപ്പെടുത്തലുകളും, പുതിയ തലമുറയ്ക്ക് കുടുംബ പാരമ്പര്യത്തെക്കുറിച്ചുള്ള അറിവുകളും സമ്മേളനത്തിൽ പങ്കുവെച്ചു.
കുടുംബത്തിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടി. കുടുംബത്തിന്റെ ഐക്യവും സ്നേഹവും നിലനിർത്തുമെന്നും, വരും വർഷങ്ങളിലും ഇത്തരത്തിൽ ഒത്തുചേരുമെന്നും സംഘാടകർ അറിയിച്ചു.
ഉച്ചഭക്ഷണത്തിന് ശേഷം നടന്ന സമ്മാനദാന ചടങ്ങുകളോടെയും സ്നേഹവിരുന്നോടെയുമാണ് കുടുംബസംഗമം സമാപിച്ചത്.
വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയ നൂറുകണക്കിന് കുടുംബാംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.
വർഷങ്ങൾക്ക് ശേഷം പരസ്പരം കാണാനും പഴയകാല വിശേഷങ്ങൾ പങ്കുവെക്കാനും സാധിച്ചതിന്റെ അത്യന്തം സന്തോഷത്തിലായിരുന്നു ഓരോ കുടുംബാംഗവും.
കുടുംബാഗങ്ങളുടെ കൂട്ടായ്മയും ഏകോപനവുമാണ് സംഗമത്തെ വളരെ മികച്ചതാക്കി മാറ്റിയത്. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചാണ് ഏവരും മടങ്ങിയത്.




